അമേരിക്കയിലെ ഇക്കണോമിസ്റ്റ്സ് ഇന്റലിജൻസ് ഗ്രൂപ്പ് ഈയിടെ തയാറാക്കിയ സർവേ അനുസരിച്ച് ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യക്കു 42-ാം സ്ഥാനമാണുള്ളത്. മാധ്യമസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ പല ഘടകങ്ങൾ ഈ സൂചികാനിർണയനത്തിൽ പങ്കുവഹിക്കുന്നുണ്ട്. പല കാരണങ്ങളാൽ കലങ്ങിമറിഞ്ഞുകിടക്കുന്ന ഇക്കാലത്ത്, സാമൂഹികജീവിതത്തിന്റെ ഈടുവയ്പെന്ന് അഭിമാനിച്ചിരുന്ന ജനാധിപത്യസ്വഭാവവും ക്രമേണ നഷ്ടമായിക്കൊണ്ടിരിക്കയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യധ്വംസനത്തിന്റെ സ്വരവും മാർഗവും പ്രബലമാകാതിരിക്കാൻ ജനശബ്ദം സംഘാതമായി ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മഹത്തായ ജനാധിപത്യദർശനമാണ് ഭാരതത്തിന്റെ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ സാരാംശവും ജനാധിപത്യം അവശ്യം സംരക്ഷിക്കേണ്ട മൂല്യങ്ങളും വ്യക്തമാക്കുന്നതാണ് അതിന്റെ ആമുഖം. We, the people of India, having solemnly resolved to constitute India into a [Sovereign Socialist Secular Democratic Republic] and to secure to all its citizens: Justice, social, economic and political; Liberty of thought, expression, belief, faith and worship; Equality of status and of opportunity; and to promote among them all Fraternity assuring the dignity of the individual and the unity and integriy of the Nation; ജനഹിതം പൂർണമായും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യസംവിധാനമാണ് ഭരണഘടന വിഭാവന ചെയ്യുന്നതെന്നു വ്യക്തം. കേന്ദ്രഭരണരംഗത്തുള്ള മിക്കവരും തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു വിലങ്ങുതടിയായി ഭരണഘടനയെ കാണുന്നതു ദൗർഭാഗ്യകരമാണ്. അവർ ഒളിഞ്ഞും തെളിഞ്ഞും ഉയർത്തുന്ന ഹിന്ദുത്വവാദം ഭരണഘടനയ്ക്ക് ഇണങ്ങുന്നതല്ലെന്നു മാത്രമല്ല, നേർവിപരീതവുമത്രേ. ഇന്നു കേന്ദ്രത്തിൽ അധികാരം കൈയാളുന്ന ഭരണകർത്താക്കളിൽ പലരുടെയും മാർഗവും ലക്ഷ്യവും ജനാധിപത്യത്തിന്റെ ആശയാവലികളിൽ ഊന്നിനില്ക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. ഭരണഘടന മൊത്തത്തിൽ അഴിച്ചുപണിയുക എന്നത് അവരുടെ ഗൂഢമായ അജൻഡയിലുള്ളതാണെന്ന് എല്ലാവർക്കുമറിയാം. സമസ്തമേഖലകളിലും സർക്കാരിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും അധിനിവേശവും അധികാരകേന്ദ്രീകരണവും അതാണു സ്പഷ്ടമാക്കുന്നത്.കേരളവും സർവാധിപത്യത്തിന്റെ വഴിയേ ഒരുകാലത്തു ദേശീയപതാക കത്തിക്കുകയും ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കുകയും ഭാരതസ്വാതന്ത്ര്യം മിഥ്യയാണെന്നു കൊട്ടിഘോഷിക്കുകയും ചെയ്തവരുടെ പിൻഗാമികൾ ഇന്നു കേരളത്തിൽ അധികാരത്തിലിരിക്കുന്നു എന്നതു കാലത്തിന്റെ വൈചിത്ര്യം! ഭാരത ഭരണഘടന ഒരു “ബൂർഷ്വാ ഭരണഘടന”യാണെന്ന് അവരുടെ ഒരു സമുന്നത നേതാവ് അടുത്ത കാലത്തെഴുതിയത് ഇതോടു ചേർത്തുവായിക്കുക. ബൂർഷ്വാവർഗത്തിന്റെ സകല ഭാവങ്ങളും നിഷ്കാസനം ചെയ്യാതെ മാർക്സിസ്റ്റ് വ്യവസ്ഥിതി രൂപപ്പെടാൻ തരമില്ലല്ലോ? സ്വേച്ഛാനുസാരം പ്രവർത്തിക്കാൻ ഭരണഘടനയും അതു പ്രകാശിപ്പിക്കുന്ന ജനാധിപത്യസ്വഭാവവും തീർത്തും തടസമാണെന്ന് അവർ ധരിച്ചുവശായിരിക്കുന്നു. ഇന്ത്യൻ ദേശീയതയെ അവർ ആദ്യമേ തള്ളിപ്പറഞ്ഞത് ജനാധിപത്യസങ്കല്പത്തിനു കെടുതി വരുത്താനാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാവുമോ? വിപ്ലവത്തിലൂടെ ഭാരതീയ സ്വത്വത്തെ തകിടംമറിച്ച് പാർട്ടി സർവാധിപത്യം അടിച്ചേല്പിക്കാനായിരുന്നു അവരുടെ ആഗ്രഹം. അതിനു റഷ്യൻ മോഡൽ മാർഗദർശകമായി; ഒക്ടോബർ വിപ്ലവം ആവേശം നൽകി. പക്ഷേ അതിവിടെ നടപ്പില്ലെന്നു തിരിച്ചറിഞ്ഞതോടെ ഭാരതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നം വെറും ദിവാസ്വപ്നമായി. കേരളത്തിലും ത്രിപുരയിലും മാത്രമാണ് അവർക്കിന്നു കഷ്ടിച്ചു സ്വാധീനമുള്ളത്. 34 വർഷത്തിനു ശേഷം ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം തൂത്തെറിയപ്പെട്ടു. What Bengal thinks today, the rest of India thinks tomorrow എന്നു ബംഗാളികൾ പറയുമായിരുന്നു. ബംഗാളിൽ സംഭവിച്ചത് എവിടെയും സംഭവിക്കാം! സമസ്ത മേഖലകളും സഖാക്കളുടെ കൈപ്പിടിയിലായിരിക്കണമെന്ന പൊതുമിനിമം ധാരണയാണു കമ്യൂണിസ്റ്റുകാർക്കു പൊതുവിലുള്ളത്. പോലീസുകാരെ കൈയേറ്റം ചെയ്യുന്നതും മർദിക്കുന്നതും തടവുകാരെ ബലമായി മോചിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗംതന്നെ. അതും പോരെന്നാണു ചിലരുടെ പക്ഷം. പാർട്ടിക്കാർ പ്രതികളായ കേസുകൾ ഇരുചെവിയറിയാതെ തൂത്തുമായ്ച്ചു കളയണമത്രേ. ഇനി അന്വേഷണം നടന്നാലോ? പാർട്ടിയുടെ താത്പര്യമനുസരിച്ചേ അതു മുന്നോട്ടുപോകാവൂ. അന്വേഷകരും പാർട്ടിയുടെ ചൊല്പടിക്കു നില്ക്കുന്നവരായിരിക്കും. നിയമം വിട്ടും പാർട്ടിയെ പിന്തുണയ്ക്കുന്നവർക്ക് ഉയർന്ന പദവികൾ ഉറപ്പ്; അല്ലാത്തവരെ നിഷ്പ്രഭരാക്കുന്നുവെന്ന പരാതിയും വ്യാപകമായുണ്ട്. ഒരുകാലത്തു റഷ്യയായിരുന്നു മോഡൽ. ഇന്നിപ്പോൾ റഷ്യ കുറേക്കൂടി ജനാധിപത്യരീതികൾ പിന്തുടരുന്നതുകൊണ്ടാവാം റഷ്യയെക്കുറിച്ച് അധികം പറഞ്ഞുകേൾക്കുന്നില്ല. ആ സ്ഥാനത്തു ചൈനയും ഉത്തരകൊറിയയുമാണ് ഇപ്പോഴത്തെ ആരാധനാകേന്ദ്രങ്ങൾ. ജനാധിപത്യധ്വംസനത്തിന്റെയും സർവാധിപത്യത്തിന്റെയും അനഭിലഷണീയ മാതൃകകളാണ് ഈ രണ്ടു രാജ്യങ്ങളും. അവിടങ്ങളിൽ മതസ്വാതന്ത്ര്യം പാടേ നിഷേധിക്കപ്പെടുന്നു. വിശ്വാസികൾ ഭീതിയുടെ നിഴൽക്കയങ്ങളിലാണ്. ചൈനയിൽ നിരീശ്വര ഭരണകൂടം തട്ടിക്കൂട്ടിയ തദ്ദേശീയ സഭയുണ്ട് (Patriotic Church). ഈ രാജ്യങ്ങളെ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും സംയുക്തമായി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്കു പരാതിയുണ്ട്. സർവാധിപത്യം മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ അനുപേക്ഷണീയ ഘടകമാണ്. വർഗസമരം പരിഹരിക്കാൻ തൊഴിലാളിവർഗ സർവാധിപത്യം (Dictatorship of the Proletariate) കൂടിയേ തീരൂ. പക്ഷേ ഈ തൊഴിലാളിവർഗ സർവാധിപത്യം ഫലത്തിൽ സ്റ്റാലിനെയും മാവോയെയും കിമ്മിനെയും പോലെയുള്ളവരുടെ ഏകാധിപത്യമായി മാറുകയാണെന്നു ചരിത്രം സാക്ഷിക്കുന്നു. ദരിദ്രരായ നേതാക്കന്മാരാണോ കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇന്നു ഭരിക്കുന്നത്? റഷ്യ ഛിന്നഭിന്നമായപ്പോൾ രാജ്യത്തിന്റെ പൊതുസന്പത്തിൽ നല്ലൊരു പങ്ക് പാർട്ടിയുടെയും പാർട്ടി നേതാക്കന്മാരുടെയും കൈവശമായിരുന്നെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരും ഇതേ സർവാധിപത്യശൈലിയിലാണു ഭരണം മുന്നോട്ടു കൊണ്ടുപോയത്. പ്രാദേശിക മേഖലകളിലെങ്ങും പാർട്ടിയംഗങ്ങൾ സർവാധിപതികളെപ്പോലെ പ്രവർത്തിച്ചു. അതുകൊണ്ടാവാം ആ ഭരണത്തിനു സെൽഭരണം എന്നൊരു കീർത്തിമുദ്ര ചാർത്തിക്കിട്ടിയത്. പക്ഷേ സർക്കാരിന്റെ നീക്കങ്ങളിൽ അപകടം മണത്തറിയാനും ഉണർന്നു പ്രവർത്തിക്കാനും കഴിവും പ്രാഗത്ഭ്യവുമുള്ള നേതാക്കന്മാർ അന്നു കേരളത്തിലുണ്ടായിരുന്നു. പ്രതികരിക്കാൻ ഭയപ്പെടുന്നോ? വിദ്യാലയങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള സംഘടിതശ്രമത്തിനു മുമ്പിൽ പലരും പകച്ചുനില്ക്കുകയാണെന്നു തോന്നുന്നു. പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനും സമയോചിതം പ്രതികരിക്കാനും ജനാധിപത്യവാദികൾ മടിക്കുന്നു. ന്യൂനപക്ഷാവകാശം ഇത്രനാളും നിലനിർത്താൻ കഴിഞ്ഞത് ന്യൂനപക്ഷങ്ങളുടെ അതീവജാഗ്രതയും കോടതികളുടെ ഇടപെടലും മൂലമാണെന്ന് അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കോളജ് കേസിലെ വിധിയിൽ ജഡ്ജിമാർ നിരീക്ഷിച്ചത് ഓർമിക്കാം. സാമൂഹികജീവിതം സങ്കീർണമാകുന്പോൾ സർക്കാരിന്റെ അധികാരം ക്രമാതീതമായി വർധിക്കും. ക്രമേണ വിദ്യാഭ്യാസരംഗം കൈയേറാൻ അവർ ശ്രമിക്കും. മനോബലത്തോടെ അതിനെ പ്രതിരോധിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ട്. ജനജാഗ്രതയുടെ അഭാവം അപകടകരവും അസ്വാസ്ഥ്യജനകവുമാണ്. Eternal vigilance is the price of liberty എന്നു വെൻഡൽ ഫിലിപ്സ് പറഞ്ഞത് എക്കാലവും ദിശാബോധം നല്കണം. ഭാരതത്തിന്റെ ജനാധിപത്യസ്വഭാവം നിലനില്ക്കണമെങ്കിൽ സ്വതന്ത്രമായ വിദ്യാഭ്യാസനയം കൂടിയേ തീരൂ. വിദ്യാഭ്യാസസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സമൂഹത്തിൽ സർവാധിപത്യം ഉറപ്പാണ് എന്ന ഡോ. രാധാകൃഷ്ണന്റെ മുന്നറിയിപ്പ് ഇതോടു ചേർത്തുവായിക്കണം. ഇതെല്ലാം മറന്നു പൊതുസമൂഹത്തിന്റെ നേതൃസ്ഥാനത്തുള്ളവർ പ്രവർത്തിക്കുന്പോൾ അവരുടെ പ്രതികരണശേഷി നഷ്ടപ്പെട്ടുപോയോ എന്നു ജനം സംശയിച്ചാൽ കുറ്റം പറയാനാവില്ല. കാരണം, അധികൃതരുടെ നിസംഗത കുറ്റകരമായ അനാസ്ഥയാണ്. ഭരണഘടന നല്കിയ അവകാശങ്ങൾ ബലികഴിച്ചാണെങ്കിലും തങ്ങളുടെ ചില്ലറ ആവശ്യങ്ങൾ എങ്ങനെയും സാധിച്ചെടുത്തു ഭരണനേതൃത്വവുമായി സന്ധിയിലായാൽ മതിയെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അടുത്ത തലമുറ അവർക്കു മാപ്പുകൊടുക്കില്ല. മുൻതലമുറയുടെ നിലപാടുകളാണ് ഇക്കാര്യത്തിൽ നമ്മുടെ മാതൃക. അവർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇന്നു നാം അനുഭവിക്കുന്ന ഏതെങ്കിലും അവകാശങ്ങൾ നിലവിലുണ്ടാകുമായിരുന്നോ? അവരാരും താത്കാലികലാഭത്തിനു വശംവദരാകാതിരുന്നതുകൊണ്ടല്ലേ ജനവിരുദ്ധനയങ്ങൾക്കെതിരേ അക്കാലത്തെ ജനം ഒന്നടങ്കം പ്രതിഷേധിച്ചതും വിമോചനസമരം രൂപംകൊണ്ടതും സെൽഭരണം അവസാനിപ്പിച്ചതും? ചിലരെ തഴുകിയും ചിലരെ തലോടിയും മറ്റുചിലരെ തല്ലിയും സന്ദർഭോചിതം അടവുതന്ത്രങ്ങൾ പ്രയോഗിക്കുന്നവരുടെ പ്രലോഭനങ്ങളിൽ കാൽവഴുതി വീഴാതിരിക്കുന്നതാണു വിവേകം. അതുതന്നെയാണു ജനാധിപത്യത്തിന്റെ കാവല്ക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നതും. അതില്ലെങ്കിൽ സർവാധിപത്യത്തിലായിരിക്കും സമൂഹം ചെന്നെത്തുക. വിദ്യാഭ്യാസരംഗം കൈയടക്കുക എളുപ്പമാർഗം സർവാധിപതികൾ അധികാരത്തിൽ വന്നപ്പോഴെല്ലാം ആദ്യം കൈപ്പിടിയിലൊതുക്കിയതു വിദ്യാലയങ്ങളായിരുന്നു. അത് എക്കാലത്തും എല്ലായിടത്തും അരങ്ങേറിയ യാഥാർഥ്യമാണ്. ചൈനയിലും ക്യൂബയിലും കൊറിയയിലും സംഭവിച്ചത് അതുതന്നെ. യുവതലമുറ ആശയങ്ങളും ആദർശങ്ങളും സ്വീകരിച്ച് സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുന്ന വേളയിൽതന്നെ മസ്തിഷ്കപ്രക്ഷാളനം നടത്തി അവരെ തങ്ങളുടെ പാളയത്തിലെത്തിക്കാനും തലമുറകളോളം പാർട്ടിയുടെ സർവാധിപത്യം ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടനയും കോടതികളും സുശക്തമായിരുന്നതിനാൽ ഭാരതത്തിൽ ഇതുവരെ ജനാധിപത്യം ഈ രൂപത്തിലെങ്കിലും നിലനിർത്താൻ കഴിഞ്ഞു. യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ആയിരുന്ന ഡോ. രാധാകൃഷ്ണൻ 1948 ൽ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു തരുന്നുണ്ട്. Freedom of individual development is the basis of democract. Exclusive control of education by the State has been an important factor in facilitating the maintenance of totalitarian tyrannies. In such States institutions of higher learning controlled and managed by governmental agencies act like mercenaries, promote the political purposes of the State, make them acceptable to an increasing number of their populations and supply them with the weapons they need. We must resist, in the interests of our own democracy, the trend towards the governmental domination of the educational process (quoted in judgement No.1 in TMA Pai case). വിദ്യാഭ്യാസ സ്വാതന്ത്ര്യം നിഷേധിക്കുന്നി