വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമയാണു മാർ മാത്യു കാവുകാട്ട് പിതാവിന്റേത്. ചങ്ങനാശേരി അതിരൂപതയെ വളർച്ചയിലേക്കു നയിക്കുകയും നാനാജാതി മതസ്ഥരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്പോൾ അദ്ദേഹം ആത്മീയതയുടെയും വിശുദ്ധിയുടെയും ഔന്നിത്യത്തിൽ ആയിരുന്നു. ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങളായി ഫ്രാൻസിസ് മാർപാപ്പ നിർവചിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്. ക്ഷമയും ശാന്തതയും, ആഹ്ലാദവും നമർബോധവും, നിർഭയത്വവും അഭിനിവേശവും, സമൂഹത്തിലെ ഐക്യജീവിതം, നിരന്തര പ്രാർഥന എന്നിവയാണവ. കാവുകാട്ടുപിതാവിനെ ഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നതു മേൽവിവരിച്ച കാര്യങ്ങൾകൊണ്ടൊക്കെ ആണെന്നു മനസിലാക്കാൻ സാധിക്കും. കോപിച്ചിരുന്ന കാവുകാട്ടു പിതാവിനെ ആരും തന്നെ കണ്ടിട്ടില്ല. അഗാധമായ സൗമ്യതയോടെ അദ്ദേഹം ജീവിതത്തെ നേരിട്ടു. രോഗപീഡകളുണ്ടായിരുന്നപ്പോഴും നർമബോധം കൈവിട്ടില്ല. അമരാവതിയിലെ കുടിയിറക്കു പ്രശ്നത്തിലാണെങ്കിലും കോളജുസമരത്തിലാണെങ്കിലും നിർഭയനായി അദ്ദേഹം സമൂഹത്തെ നയിച്ചു. നാനാജാതി മതസ്ഥരുമായി സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ജീവിതം അദ്ദേഹം ആഗ്രഹിച്ചു. എല്ലാത്തിനെയും പ്രാർഥനകൊണ്ടു നനയ്ക്കുന്ന രീതിയിൽ ആഴമായ പ്രാർഥനാജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കാവുകാട്ടുപിതാവിന്റെ വിശുദ്ധജീവിതം നമുക്കെല്ലാം നിരന്തരം പ്രചോദനം നൽകുന്നതാണ്.
1904 ജൂലൈ 17-നാണ് പ്രവിത്താനം ഇടവകയിൽ അദ്ദേഹം ഭൂജാതനായത്. ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജിലും തിരുവനന്തപുരം മഹാരാജാസ് കോളജിലുമായി വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ഏകദേശം ഒരുവർഷം മാതൃ ഇടവകയിൽ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷമാണ് 1928 ൽ സെമിനാരിയിൽ ചേരുന്നത്. 1935 ൽ കാളാശേരി പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. സ്കൂൾ അധ്യാപകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ശുശ്രൂഷ . 1941 ൽ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി. 1950-ൽ ചങ്ങനാശേരി രൂപത മെത്രാനാകുകയും 1956-ൽ മെത്രാപ്പോലീത്ത ആകുകയും ചെയ്തു. ഇക്കാലഘട്ടങ്ങളിലെല്ലാം ‘സ്നേഹ ചൈതന്യത്തിൽ സേവനം’എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. ആദ്യത്തെ ഇടയലേഖനത്തിൽതന്നെ അദ്ദേഹം ഇപ്രകാരം എഴുതി: ‘ദാരിദ്ര്യംകൊണ്ടും രോഗംകൊണ്ടും വലയുന്ന ഒത്തിരിപ്പേരെ ചുറ്റും നാം കാണുന്നുണ്ട്. സഹായത്തിനായി നിങ്ങളുടെ നേർക്കു നീട്ടപ്പെടുന്ന അഗതിയുടെ കരത്തിനു പിന്നിൽ ക്രിസ്തുവിന്റെ കരം നിങ്ങൾ കാണണം. ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും മർദനംമൂലം അവന്റെ കണ്ണിൽനിന്ന് അടർന്നുവീഴുന്ന കണ്ണുനീരിൽ ക്രിസ്തുവിന്റെ കണ്ണുനീര് നിങ്ങൾ ദർശിക്കണം’. പിതാവിന്റെ ശുശ്രൂഷയുടെ അടിസ്ഥാനമായി നമുക്ക് ഈ വാക്കുകളെ ദർശിക്കാം. ക്രൈസ്തവന്റെ പരസ്നേഹ പ്രവൃത്തികൾ കേവലം സമൂഹ്യപ്രവർത്തനങ്ങളല്ല, മറിച്ചു ദൈവികശുശ്രൂഷയാണ്. ഓരോ വ്യക്തിയിലും ക്രിസ്തുവിന്റെ ഛായ ദർശിക്കുന്പോൾ അവന്റെ മഹത്വത്തിനനുസൃതമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ അവനുണ്ടാകണം എന്ന ബോധ്യമാണു ക്രൈസ്തവ കാരുണ്യ പ്രവർത്തനങ്ങളുടെ പിന്നിൽ. പിതാവിന് ഓരോ വ്യക്തിയിലെയും ദൈവസാന്നിധ്യം തിരിച്ചറിയാനും ഓരോരുത്തർക്കും മഹത്വപൂർണമായ ജീവിതം ഒരുക്കിക്കൊടുക്കാനും ആദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ്, പിന്നീട് സർക്കാരുകൾപോലും മാതൃകയാക്കിയ ഭവനിർമാണ പദ്ധിതക്ക് അദ്ദേഹം തുടക്കംകുറിച്ചത്. വിശുദ്ധിയുടെ മാനദണ്ഡത്തെക്കുറിച്ച് ‘ആനന്ദിക്കുവിൻ ആഹ്ലാദിക്കുവിൻ’എന്ന രേഖയിൽ ഫ്രാൻസിസ് പാപ്പ സൂചിപ്പിക്കുന്നതു വിശുദ്ധ മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 31-46 വാക്യങ്ങളാണ്: ‘ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്തുവന്നു.’ സഹോദരങ്ങളോടുള്ള കരുതലാണു വിശുദ്ധിയുടെ മാനദണ്ഡമെന്നു പഠിപ്പിച്ച പുണ്യപിതാവിന്റെ ഓർമയാചരണത്തിൽ ഏവരെയും ചങ്ങനാശേരി കത്തീഡ്രൽ ദൈവാലയത്തിലേക്കു സ്വാഗതംചെയ്യുന്നു.