ചങ്ങനാശേരി: ക്രൈസ്തവരുടെ പുണ്യദിവസങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകള്‍ അപലപനീയവും പ്രതിഷേധാര്‍വുമാണെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി.
ലോകം മുഴുവനിലുമുള്ള ക്രൈസ്തവര്‍ പുണ്യദിനമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ച ചില സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ക്രമീകരിച്ചതും, ദുഃഖവെള്ളിയാഴ്ച്ച ദാമന്‍ ദിയു, ദാദ്രാനഗര്‍, ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതു അവധി റദ്ദാക്കിയതും മതസ്വാതന്ത്ര്യത്തിനും ആരാധനാ അവകാശത്തിനും നേരേയുള്ള കടന്നുകയറ്റമാണ്. സംസ്ഥാനസര്‍ക്കാര്‍ പിഎസ്സി പരീക്ഷകളും വിവിധ വകുപ്പുതല പരീക്ഷകളും ഞായറാഴ്ചകളില്‍ നടത്താന്‍ നിശ്ചയിച്ചതും അംഗീകരിക്കാനാവില്ല.
അതിരൂപത കേന്ദ്രത്തില്‍ പിആര്‍ഒ അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജാഗ്രതാസമിതി കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജോബി പ്രാക്കുഴി, സോണി കണ്ടങ്കരി, ഡൊമിനിക്ക് വഴീപ്പറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.